കൊളംബസ്, ഒഹായോ: പ്രത്യാശയുടെയും ദൈവകൃപയുടെയും നിറവിൽ, ഏവരും ദൈവത്തിന്റെ പ്രിയമക്കളായി ജീവിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ കൊളംബസിലെ ദ്വിദിന നോമ്പുകാല ധ്യാനത്തിന് സമാപനം. ഫാ. നിബി കണ്ണായിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് മിഷനിൽ ഈ ആത്മീയ വിരുന്ന് സംഘടിപ്പിച്ചത്. ഫാ. കുര്യൻ മുക്കംകുഴിയിൽ നയിച്ച ധ്യാനം വിശ്വാസികൾക്ക് വലിയ ആത്മീയ അനുഗ്രഹമായി മാറി.
ശാന്തവും ലളിതവുമായ ശൈലിയിൽ, നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒട്ടേറെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയുള്ള ഫാ. കുര്യന്റെ വചനങ്ങൾ ഏവർക്കും വലിയ പ്രചോദനമാണ് നൽകിയത്.

ധ്യാനത്തിന്റെ ആദ്യ ദിനം മുതൽ തന്നെ വിശ്വാസികളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു.
ധ്യാനത്തിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, കുരിശിന്റെ വഴി എന്നിവയും ക്രമീകരിച്ചിരുന്നു. ഭക്തിനിർഭരമായ വിശുദ്ധ കുർബാനയോടെയാണ് രണ്ടു ദിവസത്തെ ധ്യാനപരിപാടികൾക്ക് സമാപനമായത്.
ധ്യാനത്തിൽ പ്രധാനമായും ‘ക്രിസ്തുവിന്റെ പ്രകാശത്തിൽ നടക്കുന്നവർ’, ‘ക്രിസ്തുവിനു വേണ്ടി മുഴുവനും നല്കിയ വിശുദ്ധരെ ധ്യാനിക്കുമ്പോൾ’, ‘നന്നായി കുമ്പസാരിക്കുന്നവർ നമ്മെ പഠിപ്പിക്കുന്നത് എന്ത്?’, ‘വിശുദ്ധ കുർബാനയുടെ പ്രകാശം’, ‘കുടുംബ ജീവിതം വിശുദ്ധകുർബാനയുടെ നിഴലിൽ’, ‘എന്റെ ഇടവക കൂട്ടായ്മയ്ക്കും ക്രിസ്തുവിന്റെ കൂട്ടായിരിക്കാനും’ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വചനപ്രഘോഷണം നടന്നത്.

ഈ ദ്വിദിന ധ്യാനം ഇത്രയും മനോഹരവും അർത്ഥപൂർണ്ണവുമായ ഒരു അനുഭവമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച മിഷൻ ട്രസ്റ്റിമാരായ ചെറിയാൻ, ജോസഫ്, സെക്രട്ടറി ഷിംഷ എന്നിവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് എല്ലാ വ്യക്തികൾക്കും ഇടവക സമൂഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.
വാർത്താക്കുറിപ്പ് തയ്യാറാക്കിയത്: പി.ആർ.ഒ. സുജ



