വാഷിംഗ്‌ടൺ: താരിഫ് വിഷയത്തിൽ ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി നടത്തിയ വ്യാപാരം അമേരിക്കയെ സംബന്ധിച്ച് പൂർണമായും ഒരു വിപത്തായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ താരിഫ് പൂർണമായും കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും എന്നാൽ സമയം ഏറെ വൈകിയെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി മോദി-പുടിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമേ അമേരിക്കയ്ക്കുള്ളൂ. പക്ഷെ അവർക്ക് വലിയ വ്യാപാരമുണ്ട്. നമ്മൾ അവരുടെ ഏറ്റവും വലിയ ഇടപാടുകാരായിരുന്നു. എന്നാൽ നമ്മൾ വളരെ കുറച്ച് സാധങ്ങൾ മാത്രമേ ഇന്ത്യക്ക് വിറ്റിരുന്നുള്ളൂ. അതിനാലാണ് ഇന്ത്യ നമ്മുടെ ഉത്പന്നങ്ങൾക്ക് മേൽ കൂടിയ താരിഫ് നിരക്കുകൾ ഈടാക്കിയത്. ഇത് അമേരിക്കയെ സംബന്ധിച്ച് വലിയ വിപത്താണ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു, ആയുധം വാങ്ങുകയാണ്. ഇപ്പോൾ അവർ താരിഫുകൾ കുറയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വളരെ വൈകിപ്പോയി’; എന്നാണ് ട്രംപ് കുറിച്ചത്.



