കാനഡയിലെ വാൻകൂവറിൽ നടന്ന ഫെസ്റ്റിവലിനിലെ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്.
കനേഡിയൻ നഗരമായ വാൻകൂവറിൽ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയാണ് ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറിയത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം.
ഡ്രൈവർ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാൻകൂവർ പോലീസ് പറഞ്ഞു. ഒരു കറുത്ത എസ്‌യുവി അതിവേഗത്തിൽ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“ഇന്ന് രാത്രി 8 മണിക്ക് ശേഷം E. 41st അവന്യൂവിലും ഫ്രേസറിലും നടന്ന ഒരു തെരുവ് ഉത്സവത്തിനിടെ ഒരു ഡ്രൈവർ ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർ കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞങ്ങൾ കൂടുതൽ വിവരങ്ങൾ നൽകും,” വാൻകൂവർ പോലീസ് പറഞ്ഞു.
അക്രമം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അപകടമാണോ തീവ്രവാദി ആക്രമണമാണോ എന്ന് പരിശോധിച്ചു വരുന്നതേയുള്ളു. നാളെയാണ് കാനഡയിലെ തിരഞ്ഞെടുപ്പ്.



