വാഷിങ്ടൺ: രണ്ടാം ട്രംപ് ഭരണകൂടത്തിന് മുമ്പ്, ഒരു യു.എസ് പൗരനെയോ ഗ്രീൻ കാർഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യു.എസിലേക്കുള്ള എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അത്ര ലളിതമല്ല. ഗ്രീൻ കാർഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്.
ജീവിതപങ്കാളി ഇന്ത്യയിലാണെങ്കിൽ യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. വിവാഹശേഷം അവർ യുഎസിലാണെങ്കിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിലെ ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. ആവശ്യമായ എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു.
ഇമിഗ്രേഷൻ അഭിഭാഷകൻ അശ്വിൻ ശർമ്മയുടെ അഭിപ്രായത്തിൽ, ഉദ്യോഗസ്ഥർ കൂടുതൽ ആഴത്തിൽ പരിശോധന നടത്തുന്നുണ്ട്. ബൈഡന്റെ ഭരണകാലത്തേക്കാൾ കൂടുതൽ തവണ അവരുടെ വിവേചനാധികാരം ഉപയോഗിക്കുന്നു. വിവാഹങ്ങൾ പരിശോധിക്കാൻ അവർ കൂടുതൽ സമയം ചെലവഴിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഈ രീതി ഒരു സ്ഥിരം രീതിയായി മാറാനും ഉടൻ തന്നെ ഒരു ഔപചാരിക നയത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഇനി മുതൽ ദമ്പതികളുടെ പ്രണയകഥയ്ക്കും വിവാഹത്തിനുമുള്ള രേഖാപരമായ തെളിവുകൾ ആവശ്യമാണ്. ബന്ധം എങ്ങനെ ആരംഭിച്ചു, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാനുള്ള യഥാർത്ഥ ഉദ്ദേശ്യം, അത് എങ്ങനെ നിലനിർത്തി, അത് എത്രത്തോളം സത്യസന്ധമാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടും.
ഒരു വ്യക്തി യു.എസ് പൗരനെ വിവാഹം കഴിക്കുന്നതിന് പകരം ഗ്രീൻ കാർഡ് ഉടമയെ വിവാഹം കഴിക്കുകയാണെങ്കിലും നിരവധി പരിശോധനകൾ ഉണ്ടാകും. ദമ്പതികൾ വേർപിരിഞ്ഞു താമസിച്ച വർഷങ്ങൾക്കും കൃത്യമായ വിശദീകരണം നൽകണം. ദാമ്പത്യം അഭിവൃദ്ധിപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് കൂടുതൽ രേഖകൾ ആവശ്യമാണ്.
300ൽ അധികം വിദ്യാർത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയിട്ടുണ്ട്. അവർക്ക് രാജ്യം വിട്ടുപോകേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. കോൺസുലാർ ഉദ്യോഗസ്ഥർ വിസ റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും ശർമ്മ പറഞ്ഞു.