സണ്ണി മാളിയേക്കൽ
ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു .ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ നേതൃത്വം നൽകി.

യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ ഓർമ്മിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണം.അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥി വിസയിലെ നിയന്ത്രണങ്ങൾ: വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റി ഡയറക്ടർ സംസാരിച്ചു. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യുഎസ് സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനാൽ, വരുംകാലങ്ങളിൽ ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇൻഷുറൻസ് നിരക്കുകളും യോഗത്തിൽ ചർച്ചാവിഷയമായി.

ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സെനറ്റർ വാചാലനായി. ടെക്സസിൽ നടന്ന ചരിത്രപരമായ ‘ഹൗഡി മോദി’ പരിപാടിയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. തന്റെ പത്നി സാൻഡി കോൺയണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ജന്മദിനാശംസകൾ താൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷൈജു എബ്രഹാം , ബിജോയ് ബാബു , മാത്യു നൈനാൻ, തോമസ് വടക്കേമുറി, ചെറിയാൻ ചുരനാട്, ജോർജ് ജോസഫ് വിലങ്ങോലിൽ , അലക്സ് അലക്സാണ്ടർ, മാത്യു ഈറ്റൂപ്പ് , ഗോപാല പിള്ള , ഷാജി രാമപുരം, ജോജി ജോർജ്, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, സിജു വി ജോർജ്, അനശ്വരം മാമ്പിള്ളി തുടങ്ങിയ പ്രമുഖർ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ലയൺസ് ക്ലബ് ഓഫ് ഡാളസ്, കേരള ലിറ്റററി സൊസൈറ്റി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് .വേൾഡ് മലയാളി കൗൺസിൽ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളെ പ്രതിനിധികരിച്ചു ചടങ്ങിൽ പങ്കെടുത്തു.



