
ദാഹോദ്: ഗുജറാത്തിൽ യുവതിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി റോഡിലൂടെ നടത്തിച്ചെന്ന് പരാതി. ദാഹോദ് ജില്ലയിലെ ദൽസിമാൽ ഗ്രാമത്തിലായിരുന്നു സംഭവം. വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ക്രൂരതയെന്നാണ് വിവരം.
ജനുവരി 28നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കൊലപാതകക്കേസിൽ ജയിലിലാണ് യുവതിയുടെ ഭർത്താവ്. ഈ സമയത്ത് ഗ്രാമത്തിലെത്തന്നെ മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ഭർതൃവീട്ടുകാർ ആരോപിക്കുകയും തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി റോഡിലൂടെ നടത്തിച്ചുവെന്നുമാണ് പരാതി. നടക്കുന്നതിനിടെ യുവതിയെ മർദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
യുവതിയെ നഗ്നയാക്കി നടത്തുമ്പോൾ കണ്ടുനിന്നവരാരും തടയാൻ ശ്രമിച്ചില്ലെന്നും ചിലർ യുവതിയെ അക്രമിച്ചെന്നും ആരോപണമുണ്ട്. പട്ടികവർഗ വിഭാഗമായ മടരി വിഭാഗത്തിൽനിന്നുള്ളയാളാണ് യുവതി. സംഭവത്തിൽ നിലവിൽ 15 പേർക്കെതിരെ കേസെടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്