
ന്യൂഡൽഹി: ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ നഗർ), രാജേഷ് റിഷി (ഉത്തം നഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിജെപി ഡൽഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേർത്തു.
‘ബുള്ളറ്റ് മുറിവുകൾക്ക് ബാൻഡ് എയ്ഡ് പരിഹാരം’; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു എം എൽ എമാരുടെ രാജി. മെഹ്രൗൾ മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന നരേഷ് യാദവിനെ സ്ഥാനാർത്ഥിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എഎപി ‘സത്യസന്ധമായ രാഷ്ട്രീയം’ ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് എംഎൽഎ രാജിക്കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാർട്ടി അഴിമതിയുടെ ചതുപ്പുനിലത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും രാജിക്കത്തിൽ ആരോപണമുണ്ട്.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായ ഡൽഹി മദ്യനയ കേസ് ഉൾപ്പെടെ രാജിക്കത്തിൽ നരേഷ് യാദവ് പരാമർശിക്കുന്നുണ്ട്. ഡിസംബറിൽ ഖുറാൻ അവഹേളനക്കേസിൽ നരേഷ് യാദവിനെ പഞ്ചാബ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നരേഷ് യാദവിന് പകരം മഹേന്ദർ ചൗധരിയാണ് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്രൗളിൽ സ്ഥാനാർത്ഥി.