
സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനാ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐ എസിന്റെ ആക്രമണങ്ങള്‍ പദ്ധതിയിടുന്ന ഒരു പ്രധാന ഭീകരനേയും അയാള്‍ റിക്രൂട്ട് ചെയ്ത മറ്റ് ഭീകരരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ ഭീകരരുടെ വാസകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സമൂഹമാധ്യമത്തിലൂടെയാണ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്.
സൊമാലിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള പണ്ട്‌ലാൻഡ് മേഖലയിലെ ഐഎസ്-സൊമാലിയൻ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ഹോൺ പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു. പ്രാഥമിക വിലയിരുത്തലിൽ വ്യോമാക്രമണത്തിൽ പ്രവർത്തകർ കൊല്ലപ്പെട്ടതായും സാധാരണക്കാർക്ക് പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .എന്നാൽ ആക്രമണത്തെക്കുറിച്ച് പണ്ട്ലാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്ര ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പിന്തുണ അംഗീകരിക്കുന്നുവെന്ന് സൊമാലിയ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. സാധാരണക്കാർക്ക് ഭീഷണിയാകുന്ന തരത്തിൽ ഭീകരാക്രമണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുന്ന ഐഎസിനെ തകർക്കാൻ അമേരിക്ക എപ്പോഴും സജ്ജമാണെന്നതിന്റെ സൂചനയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.