തൃശൂർ: ചാലക്കുടി ഫെഡൽ ബാങ്ക് ശാഖയിൽ നിന്നും 15 ലക്ഷം കവർന്ന് മോഷ്ടാവ് മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു.
കവർച്ച നടത്തിയ മോഷ്ടാവിന്റെ വാഹനത്തെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് റൂറൽ എസ്പി പറഞ്ഞു. സ്‌കൂട്ടർ തേടി ഇടവഴികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പ്രധാനപാതകളിലും അടക്കം പരിശോധന നടത്തുന്നുണ്ട്. ബാങ്കിലെ ടേബിളിൽ നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തതെന്നും റൂറൽ എസ് പി പറഞ്ഞു. ബാങ്കിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ടാവ്. മോഷ്ടാവ് പോയ വഴികളെ സംബന്ധിച്ചും സൂചനയുണ്ടെന്നും റൂറൽ എസ്പി വ്യക്തമാക്കി.
കവർച്ചയ്ക്ക് പിന്നിൽ മോഷണത്തിൽ പരിചിതനായ വ്യക്തിയാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിൽ പരിചിതനായ ആൾ ഉച്ചസമയത്ത് കവർച്ച നടത്തില്ലെന്ന് പൊലീസ് പറഞ്ഞു. ബാങ്കിന്റെ അകത്ത് കയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറിലെ ജീവനക്കാരിയോട് താക്കോൽ എവിടെ എന്ന് ഹിന്ദിയിലാണ് ചോദിച്ചത്. ഇയാൾ ഇതര സംസ്ഥാനക്കാരനാണോ, അതോ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഹിന്ദി സംസാരിച്ചതാണോ എന്നും പൊലീസിന് സംശയമുണ്ട്.



