ഗാസ: വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കൽ-ചെൻ, യെയർ ഹോൺ എന്നിവരെയാണ് ഹമാസ് ഇന്ന് വിട്ടയയ്ക്കുന്നത്. ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ നിന്ന് 369 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇതിനിടെ ഗാസ വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തെ സംബന്ധിച്ച് ഇസ്രായേലുമായി പരോക്ഷ ചർച്ചകൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസ് ഇന്ന് വിട്ടയയ്ക്കുന്ന യെയർ ഹോണിനെ 2023 ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിനിടെ ഇസ്രയേലിലെ നിർ ഓസ് സെറ്റിൽമെൻ്റിലെ വീട്ടിൽ നിന്നാണ് ഹമാസ് പോരാളികൾ ഗാസയിലേയ്ക്ക് പിടിച്ചുകൊണ്ട് പോയത്. നിർമ്മാണ തൊഴിലാളിയാണ് 46 കാരനായ ഹോൺ. അർജൻ്റീനയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ എത്തിയ കുടുംബത്തിലെ അംഗമാണ് യെയർ ഹോൺ എന്നാണ് റിപ്പോർട്ട്.
റഷ്യൻ സ്വദേശിയായ ഇസ്രായേൽ പൗരനാണ് ഇന്ന് മോചിപ്പിക്കപ്പെടുന്ന 29കാരനായ അലക്സാണ്ടർ ട്രൂഫനോവ്സ്. കാമുകി സപിർ കോഹനൊപ്പം നിർ ഓസിൽ നിന്ന് ഒക്ടോബർ 7നാണ് ബന്ദിയാക്കപ്പെട്ടത്. ഒക്ടോബർ 7ൻ്റെ ആക്രമണത്തിൽ ട്രൂഫനോവിൻ്റെ പിതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രൂഫനോവ്സിൻ്റെ അമ്മയെയും മുത്തശ്ശിയെയും നേരത്തെ ഹമാസ് ബന്ദികളാക്കിയിരുന്നു. പിന്നീട് 2023 നവംബറിലെ വെടിനിർത്തലിൻ്റെ ഭാഗമായി ഇവരെ മോചിപ്പിച്ചിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ട്രൂഫനോവ്സ് റഷ്യയിൽ നിന്ന് ഇസ്രായേലിലേക്ക് താമസം മാറിയതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ-ഇസ്രായേൽ പൗരനായ 36കാരനായ ഡെക്കൽ-ചെന്നും ഇന്ന് മോചിതനാകും. നിർ ഓസിൽ നിന്നാണ് ഇയാളെയും ഹമാസ് ബന്ദിയാക്കിയത്.