ഇന്ത്യയ്ക്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക്. യു.എസ് വിപണിയിൽ നിന്ന് ഇന്ത്യ നേട്ടങ്ങളുണ്ടാക്കുമ്പോൾ, അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ കാർഷിക ഉത്പന്ന നയങ്ങളെ വിമർശിച്ചുകൊണ്ട്, ഒരു ബുഷെൽ അമേരിക്കൻ ചോളം പോലും വാങ്ങാൻ ഇന്ത്യ തയ്യാറാവുന്നില്ലെന്ന് ലുട്നിക്ക് പറഞ്ഞു. “140 കോടി ജനങ്ങളുണ്ടെന്ന് ഇന്ത്യ വീമ്പ് പറയുന്നു. എന്നാൽ, എന്തുകൊണ്ടാണ് അവർ ഒരു ബുഷെൽ അമേരിക്കൻ ചോളം പോലും വാങ്ങാത്തത്? അവർ നമുക്ക് എല്ലാം വിൽക്കുകയും നമ്മുടെ ഉത്പന്നങ്ങൾ വാങ്ങാതിരിക്കുകയും ചെയ്യുന്നത് ദേഷ്യമുണ്ടാക്കുന്നതാണ്. എല്ലാത്തിനും അവർ വലിയ തീരുവ ചുമത്തുന്നു,” ലുട്നിക്ക് കൂട്ടിച്ചേർത്തു.
ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ അമേരിക്കയുമായി വ്യാപാരത്തിൽ ഏർപ്പെടാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ, കാനഡ, ബ്രസീൽ തുടങ്ങിയ സഖ്യകക്ഷികളുമായുള്ള ബന്ധം വ്യാപാരത്തീരുവകളിലൂടെ അമേരിക്ക വഷളാക്കുകയാണോ എന്ന ചോദ്യത്തിന്, “ബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് വിൽക്കുകയും ഞങ്ങളെ മുതലെടുക്കുകയും ചെയ്യുകയാണ്. അവരുടെ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഞങ്ങളെ തടയുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശനിയാഴ്ച ഒരു അഭിമുഖത്തിനിടെയായിരുന്നു ലുട്നിക്കിന്റെ പ്രതികരണം.



