വാഷിംഗ്ടൺ: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിൽ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്.
മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. മ്യാൻമറിൽ നൂറ്റിയൻപതിലേറെ പേർ മരിച്ചയാണ് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു.
തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.