വാഷിങ്ടൺ: ലോകരാജ്യങ്ങൾക്ക് അനിയന്ത്രിതമായ രീതിയിൽ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ സിനിമകളിലും കണ്ണുവെച്ച് ഡൊണാൾഡ് ട്രംപ്. വിദേശ സിനിമകൾക്ക് ഇനി മുതൽ 100% നികുതി ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നികുതി പ്രഖ്യാപിച്ചത്. വിദേശ സിനിമകള്‍ ഹോളിവുഡിന്‍റെ പ്രാധാന്യം കുറയ്ക്കുന്നെന്ന് ആരോപിച്ചാണ് നികുതി പ്രഖ്യാപനം.’ അമേരിക്കയിലെ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അതുകൊണ്ടുതന്നെ വിദേശ ഭാഷ സിനിമകൾക്ക് 100% താരിഫുകൾ പ്രഖ്യാപിക്കുകയാണ് ഞാൻ. ‘നമുക്ക് അമേരിക്കയിൽ നിർമിച്ച സിനിമകൾ വേണം (WE WANT MOVIES MADE IN AMERICA, AGAIN!)’ എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്.
എങ്ങനെയാണ് ഈ നികുതി പ്രാവർത്തികമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. നിലവില്‍ നികുതിക്ക് പുറത്തുനിൽക്കുന്ന വ്യവസായമാണ് സിനിമകൾ. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വിതരണ ചിലവുകളിൽ എത്ര കണ്ട് വ്യത്യാസം വരുമെന്ന ആശങ്കയിലാണ് സിനിമാ പ്രവർത്തകർ.
അമേരിക്കയുമായി വ്യാപാരബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങൾക്കും മാസങ്ങൾക്ക് മുൻപാണ് ട്രംപ് അധികനികുതി പ്രഖ്യാപിച്ചത്. അതിൽ തന്നെ ചൈനയ്ക്ക് 125% നികുതിയാണ് ചുമത്തിയത്. പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിരുന്നെങ്കിലും ഏഷ്യൻ, അമേരിക്കൻ വിപണികളിൽ ഈ തീരുമാനം വലിയ ചലനമുണ്ടാക്കിയിരുന്നു. ഇവയ്‌ക്കെല്ലാം പിന്നാലെയാണ് വിദേശ സിനിമകൾക്കും ട്രംപ് നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.



