വാഷിങ്ടൻ : ഡൊണെറ്റ്സ്ക് വിട്ടുകൊടുക്കണമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യം യുക്രെയ്‌നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ പുട്ടിന്റെ ആവശ്യം യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിരസിച്ചെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌ൻ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്‌ൻ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു.
യുക്രെയ്‌ന്റെ കൂടുതൽ പ്രദേശം വിട്ടുനൽകണമെന്ന് അലാസ്ക ഉച്ചകോടിയിൽ ട്രംപിനോട് പുട്ടിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡൊണെറ്റ്സ്ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉൾപ്പെടെ യുക്രെയ്‌ന്റെ അഞ്ചിൽ ഒന്ന് പ്രദേശവും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്സ്കിൽ 2014 ലാണ് റഷ്യ പ്രവേശിച്ചത്. മോസ്കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയ്‌ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുട്ടിൻ നിലപാട് സ്വീകരിച്ചതായാണ് സൂചന.



