വാഷിങ്ടൻ : ഇന്ത്യയ്ക്കെതിരായ യുഎസിന്റെ അധികതീരുവകൾ പ്രാബല്യത്തിലായതിനു പിന്നാലെ, ഇന്ത്യ–പാക്ക് സംഘർഷം ആണവയുദ്ധത്തിലേക്കു പോകാതെ തടഞ്ഞതു താനാണെന്ന അവകാശവാദം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ അധികതീരുവ ചുമത്തുമെന്നും വ്യാപാരം നിർത്തുമെന്നും താൻ മോദിയെ താക്കീതുചെയ്തെന്നും ട്രംപ് പറഞ്ഞു.
‘ഞാൻ സംസാരിച്ചതു വളരെ ഗംഭീരനായ ഒരു മനുഷ്യനോടാണ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ പറഞ്ഞു, നിങ്ങൾക്കും പാക്കിസ്ഥാനുമിടയിലെ വെറുപ്പ് വളരെ വലുതാണ്. അതു നൂറുകണക്കിനു വർഷങ്ങളായി തുടരുന്നതാണ്’– വൈറ്റ് ഹൗസിൽ കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു. ‘ ഞാൻ പറഞ്ഞു, നിങ്ങളുമായി വ്യാപാരക്കരാറിന് ആഗ്രഹിക്കുന്നില്ല. നിങ്ങളിരുവരും ആണവയുദ്ധത്തിലായിരിക്കും അവസാനിക്കുക.
നാളെ എന്നെ തിരിച്ചുവിളിക്കുക. പക്ഷേ, നിങ്ങളുമായി ഒരുകരാറുമില്ല. ഏറ്റവും വലിയ തീരുവയാണു ചുമത്താൻ പോകുന്നത്’. ഈ സംഭാഷണം കഴിഞ്ഞു 5 മണിക്കൂറിനകം ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു വഴങ്ങി. അവർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായാലും തടയും. ഇന്ത്യ–പാക്ക് സംഘർഷത്തിൽ ഒട്ടേറെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു.
ഏഴോ അതിലധികമോ.. അവർ ഒരിക്കലും യഥാർഥ കണക്കു പറഞ്ഞിട്ടില്ല. പക്ഷേ 15 കോടി ഡോളറിന്റെ വിമാനങ്ങളാണു നഷ്ടമായതെന്നു ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധവിമാനങ്ങൾ വീണതിന്റെ തെളിവുകളോ ആരുടെ വിമാനങ്ങളെന്നോ ട്രംപ് വ്യക്തമാക്കിയില്ല.



