പി പി ചെറിയാൻ
വാഷിങ്‌ടൻ: വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ‘ബോട്ട്’ ഉപയോഗിച്ചുള്ള വീസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് ഇന്ത്യയിലെ യുഎസ് എംബസി. ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്നതിനുള്ള ബി1, ബി2 വീസകളിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ഇതുമൂലം ശരിയായ മാർഗത്തിൽ അപേക്ഷിച്ചവർക്ക് വീസ അപേക്ഷകൾ വൈകുന്നുവെന്ന ആരോപണമുയർന്നിരുന്നു. സാധാരണ ഗതിയിലുള്ള അപേക്ഷകളെ മറികടക്കാൻ കംപ്യൂട്ടർ പ്രോഗ്രാം (ബോട്ട്) ഉപയോഗിച്ച് നടത്തുന്ന വീസ അപേക്ഷകൾക്കെതിരെയാണ് നടപടി.
ഔദ്യോഗിക ഷെഡ്യൂളിങ് നയങ്ങൾ ലംഘിച്ച് സ്ലോട്ടുകൾ സുരക്ഷിതമാക്കാൻ ‘ബോട്ടു’കൾ ഉപയോഗിച്ച് സിസ്റ്റം ചൂഷണം ചെയ്തവരെ കോൺസുലർ ടീം ഇന്ത്യ തിരിച്ചറിഞ്ഞതായി എംബസി ബുധനാഴ്ച അറിയിച്ചു. ഇത്തരത്തിലുള്ള രണ്ടായിരത്തോളം അപേക്ഷകൾ റദ്ദാക്കിയതായും ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചതായും എംബസി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.
“കോൺസുലാർ ടീം ഇന്ത്യ ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വീസ അപേക്ഷകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിങ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും സഹിഷ്ണുത പുലർത്തില്ല. തട്ടിപ്പ് തടയാനുള്ള നടപടി സ്വീകരിക്കും”- എന്നും പോസ്റ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ എംബസി നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ഈ നടപടി. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 30 ഏജന്റുമാരുടെ ഒരു ശൃംഖലയെ അന്വേഷണത്തിൽ കണ്ടെത്തി. ഒന്നിലധികം ഐപി വിലാസങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഏജന്റുമാർ അപേക്ഷകർക്ക് വീസ സുരക്ഷിതമാക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായും കണ്ടെത്തിയിരുന്നു.