ന്യൂഡൽഹി : ഇന്ത്യയ്ക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 26 ശതമാനമല്ല, 27 ശതമാനമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ പുലർച്ചെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചപ്പോഴും തുടർന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട പട്ടികയിലും 26 ശതമാനമായിരുന്ന തീരുവയാണ് പിന്നീട് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 27 ശതമാനമായത്. എന്തുകൊണ്ടാണ് ഇത്തരമൊരു പൊരുത്തക്കേട് സംഭവിച്ചതെന്നു വ്യക്തമല്ല.
അമേരിക്കയുടെ സുവർണകാലത്തിലേക്കുള്ള തിരിച്ചുപോക്ക് എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിൽ ബുധനാഴ്ച വൈകിട്ട് നാലിനാണ് (ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 1.30) ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ പകരം തീരുവ പ്രഖ്യാപിച്ചത്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. തീരുവ പിൻവലിക്കാൻ ഏപ്രിൽ 2 വരെ അവസരം നൽകിയിരുന്നു.
ഇരുചക്രവാഹനങ്ങൾക്ക് യുഎസിൽ 2.4% മാത്രം ഇറക്കുമതി തീരുവ ഉള്ളപ്പോൾ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് തായ്‌ലൻഡ് 60%, ഇന്ത്യ 70%, വിയറ്റ്നാം 75% വീതം തീരുവ ഈടാക്കുന്നത് ഉദാഹരണമായി ട്രംപ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.