വാഷിങ്ടൻ : യുഎസ് അഭിവൃദ്ധി പ്രാപിക്കാൻ പോകുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പകരച്ചുങ്കം പ്രഖ്യാപനത്തിലൂടെ ലോകരാജ്യങ്ങളെ ഞെട്ടിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വ്യാഴാഴ്ച നടന്ന ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ യുഎസിന്റെ ഭാവിയെ കുറിച്ച് തനിക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് ട്രംപിന്റെ നിലപാട്.
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി കുതിച്ചുയരാൻ പോകുന്നുവെന്നാണ് ട്രംപ് ഓഹരി തകർച്ചയ്ക്ക് മറുപടി പറഞ്ഞത്. ‘‘വിപണികൾ കുതിച്ചുയരാൻ പോകുന്നു, ഓഹരികൾ കുതിച്ചുയരാൻ പോകുന്നു, രാജ്യം കുതിച്ചുയരാൻ പോകുന്നു’’ – വിപണി തകർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യാന്തര മാധ്യമത്തിന് ട്രംപ് മറുപടി നൽകി.
‘‘കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്റെ കാര്യങ്ങൾ. ഞങ്ങൾ ആ വലിയ കാര്യം നടപ്പിലാക്കി. ഇത് ഇങ്ങനെയായിരിക്കും നടപ്പിലാക്കുക.’’– ട്രംപ് വ്യക്തമാക്കി. ഉയർന്ന താരിഫ് ഒഴിവാക്കാൻ യുഎസിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളെയും ട്രംപ് സ്വാഗതം ചെയ്തു. യുഎസിലേക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം എത്തുമെന്നാണ് പകരച്ചുങ്കം പ്രഖ്യാപനത്തിനു ശേഷമുള്ള ട്രംപിന്റെ നിലപാട്.