ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരംതീരുവ’ ലോകസാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കുമ്പോൾ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ തന്നെ അപായസൂചന നൽകിക്കഴിഞ്ഞു. ഭീമമായ തീരുവ യുഎസിൽ വിലക്കയറ്റമുണ്ടാക്കുമെന്നും സാമ്പത്തികവളർച്ചയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീരുവ പ്രഖ്യാപിച്ച ദിവസം മുതൽ ലോകമാകെയുള്ള ഓഹരി വിപണികളിൽ കനത്ത ഇടിവു നേരിട്ടിരുന്നു. ട്രംപിന്റെ വിശ്വസ്തനായ ഇലോൺ മസ്ക് അടക്കമുള്ള അതിസമ്പന്നരുടെ മൊത്തം മൂല്യത്തിൽ വമ്പൻ ഇടിവുണ്ടായി. സാമ്പത്തികമാന്ദ്യത്തിന്റെ ശക്തമായ സൂചനകളുണ്ടെന്നാണു വിവിധ ഏജൻസികളുടെ പ്രവചനം. ലോക സമ്പദ്‍വ്യവസ്ഥ ഈ വർഷം അവസാനം സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങാനുള്ള സാധ്യത ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ 60% ആയി ഉയർത്തി. മുൻപ് ഇത് 40% ആയിരുന്നു. യുഎസിന്റെ വാർഷിക ജിഡിപി വളർച്ചനിരക്കു സംബന്ധിച്ച പ്രവചനം 1.3 % ആയിരുന്നത് –0.3 %ആയും കുറച്ചു.
യുഎസിൽ സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത ഗോൾഡ്മാൻ സാക്സ് 20% ആയിരുന്നത് കഴിഞ്ഞ ദിവസം 35 ശതമാനമാക്കി ഉയർത്തി. ‘എസ്ആൻഡ്പി 500’ ഇൻഡക്സിലെ ഓഹരികൾ 11 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണു കൂപ്പുകുത്തിയത്. 5.4 ലക്ഷം കോടി ഡോളറാണ് ഓഹരിമൂല്യത്തിൽ ആവിയായിപ്പോയത്. കോവിഡിനു ശേഷം ഇത്രയും വലിയ സാമ്പത്തികപ്രഹരം ആദ്യമാണ്.