വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സമാധാന കരാറിൻ്റെ ഭാഗമായി ക്രിമിയ (യുക്രെയ്ൻ്റെ ഭാഗമായിരുന്ന ഉപദ്വീപ്)യുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
2014-ൽ റഷ്യ ക്രിമിയയിൽ ആക്രമണം നടത്തുകയും ഉപദ്വീപിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സെവാസ്റ്റോപോളിലെയും സിംഫെറോപോളിലെയും വിമാനത്താവളങ്ങൾ ഉപരോധിക്കുകയും ക്രിമിയൻ പാർലമെന്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉപദ്വീപിൽ സ്ഥിതി ചെയ്തിരുന്ന യുക്രെയ്ൻ സൈനിക താവളങ്ങളും റഷ്യ തടഞ്ഞുവെച്ചിരുന്നു. അന്ന് റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർക്കാൻ യുക്രെയ്ൻ സൈനികർക്ക് ഉത്തരവ് ലഭിച്ചിരുന്നില്ല.
2014 മാർച്ചിൽ, റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയൻ പാർലമെന്റ് റഷ്യയിൽ ചേർക്കുന്നതിനായി ഒരു ജനഹിതപരിശോധന നടത്താൻ തീരുമാനമായിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരുടെ അഭാവത്തിലും പോളിംഗ് സ്ഥലങ്ങളിൽ സായുധരായ റഷ്യൻ സൈനികരുടെ സാന്നിധ്യത്തിലുമായിരുന്നു വോട്ടെടുപ്പ് നടത്തിയത്. അന്ന് നടന്നത് വ്യാജ വോട്ടെടുപ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. 2014 മാർച്ച് 16 ന് വോട്ടെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുകയും 97 ശതമാനം വോട്ടർമാരും കൂട്ടിച്ചേർക്കലിനെ അനുകൂലിച്ചുവെന്ന് റഷ്യൻ സർക്കാർ അവകാശപ്പെടുകയും ചെയ്തിരുന്നു.



