പി. പി. ചെറിയാൻ
ഫ്ലോറിഡ : അമേരിക്ക ഇന്ന് നേരിടുന്ന അഭയാർഥി പ്രവാഹം, അമിതമായ വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം യുക്രെയ്ൻ സന്ദർശിച്ച ബൈഡനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു റോൺ ഡിസാന്റിസ് രംഗത്തെത്തി.
പ്രസിഡന്റ് ജോ ബൈഡൻ കീവിലെത്തിയെന്നവാർത്തയോട് പ്രതികരിക്കുകയായിരുന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ഫ്ലോറിഡ ഗവർണർ ഡിസാന്റിസ്. യുക്രെയ്നിനുള്ള ഭരണകൂടത്തിന്റെ സഹായത്തെ “ബ്ലാങ്ക് ചെക്ക് പോളിസി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ലോകമെമ്പാടുമുള്ള അതിർത്തികളെക്കുറിച്ച് അദ്ദേഹം വളരെ ആശങ്കാകുലനാണ്. അമേരിക്കയുടെ അതിർത്തി സുരക്ഷിതമാക്കാൻ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല, ഡിസാന്റിസ് തെക്കൻ അതിർത്തിയെ പരാമർശിച്ച് പറഞ്ഞു. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് തിങ്കളാഴ്ച രാവിലെ ബൈഡൻ യുക്രെയ്ന്‍ സന്ദർശിച്ചത്. യുക്രെയ്ന് അര ബില്യൻ ഡോളറിന്റെ പുതിയ ആയുധ പാക്കേജും ബൈഡൻ പ്രഖ്യാപിച്ചു. തന്ത്രപരമായ ലക്ഷ്യമില്ലാതെയാണ് ബൈഡൻ ഭരണകൂടം യുക്രെയ്‌നിന് സഹായം നൽകുന്നതെന്നും ഡിസാന്റിസ് കുറ്റപ്പെടുത്തി .
യുക്രെയ്‌ന് ബ്ലാങ്ക് ചെക്കുകൾ നൽകുന്നുവെന്ന ആരോപണം ബൈഡൻ ഭരണകൂടത്തിനെതിരെ നിലവിലുണ്ട് എന്നാൽ ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ട് ഞങ്ങൾ യുക്രെയ്നിലേക്ക് അയച്ച എല്ലാ സഹായങ്ങളും കോൺഗ്രസുമായി പൂർണ്ണമായി കൂടിയാലോചിച്ചാണ് ചെയ്തിരിക്കുന്നതെന്നു ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.