കാഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതി,
11 എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിൽ 11 എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്. തുടർ നടപടിക്കായി അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറി.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് കഴിഞ്ഞ മാസം ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്നായിരന്നു പരാതി. രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളായ പതിനൊന്ന് പേർ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് കാട്ടിയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനുൾപ്പെടെ വിദ്യാർത്ഥികൾ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അനാട്ടമി വിഭാഗം മേധാവിയെ ചെയർമാനായി നിയോഗിച്ച് കമ്മറ്റിക്കും രൂപം നൽകിയിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വർഷ വിദ്യാർത്ഥികളായ പതിനൊന്ന് പേരെ പ്രിൻസിപ്പൽ സസ്‌പെന്റ് ചെയ്തത്. ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കഴിഞ്ഞ ദിവസം കോളേജിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
അന്വേഷണ സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. റാഗിംഗ് ഉൾപ്പെടെയുള്ള പ്രവണതകൾ തടയനായി നേരത്തെ നാല് സുരക്ഷാ ജീവനക്കാരെ മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേകം നിയമിച്ചിരുന്നു. റാഗിംഗ് സംബന്ധിച്ച പരാതിയിൽ നിയമാനുസൃത നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ ജി സജിത് കുമാർ അറിയിച്ചു.