വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടലുകളുടെ ഉത്തരവാദികൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയുമെന്ന് സർവെ റിപ്പോര്‍ട്ട്. ഫെഡറൽ ജീവനക്കാരെ ശമ്പളമില്ലാത്തവരാക്കിയും പ്രധാന പരിപാടികളെ അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലും ഒരു മാസത്തോളമായി തുടരുന്ന സർക്കാർ അടച്ചുപൂട്ടലുകൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കോൺഗ്രസിലെ റിപ്പബ്ലിക്കൻമാരെയും കുറ്റപ്പെടുത്തി വലിയൊരു ശതമാനം അമേരിക്കക്കാർ. വാഷിങ്ടൺ പോസ്റ്റും എ.ബി.സി ന്യൂസും ഇപ്‌സോസും സംയുക്തമായി നടത്തിയ സർവെയിലാണ് ഇക്കാര്യം പ്രതിഫലിച്ചത്.
യു.എസിലെ മുതിർന്നവരായ 10പേരിൽ 4ൽ കൂടുതലാളുകളും ( 45 ശതമാനം) ഡെമോക്രാറ്റുകളെക്കാൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും ആണ് അടച്ചുപൂട്ടലിന് പ്രധാനമായും ഉത്തരവാദികളാണെന്ന് പറയുന്നു. ഇതുമൂലം ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾ പിരിച്ചുവിടപ്പെട്ടു. സർക്കാറിന്റെ പട്ടിണി വിരുദ്ധ ആനുകൂല്യങ്ങൾ നിർത്തലാക്കാനും വിമാന ഗതാഗതത്തിലെ കാലതാമസത്തിനും അടക്കം വലിയ പ്രതിസന്ധികൾക്ക് കാരണമായി.
ഡെമോക്രാറ്റുകൾ ആണ് തെറ്റുകാരാണെന്ന് പറയുന്നവരുടെ എണ്ണവും അൽപം കൂടിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ, 37 ശതമാനം പേർ ഇപ്പോഴും ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുന്നു. 46 ശതമാനം പേർ റിപ്പബ്ലിക്കൻമാരെയും.
അടച്ചുപൂട്ടപ്പെട്ട സർക്കാർ ഏജൻസികളെക്കുറിച്ച് അമേരിക്കക്കാർ പൊതുവെ ആശങ്കാകുലരാണെന്ന് സർവെ കണ്ടെത്തി. മുതിർന്നവരിൽ മുക്കാൽ ഭാഗവും ഈ ഗണത്തിൽപ്പെടുന്നു. 25,000 ഡോളറിൽ താഴെ കുടുംബ വരുമാനമുള്ളവരിൽ 56 ശതമാനം പേരും വളരെ ആശങ്കാകുലരാണെന്നും പോൾ കാണിക്കുന്നു.



