മുംബൈ: അപേക്ഷ ക്ഷണിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും ആരും വാങ്ങാതെ യു.എസിന്റെ ഗോൾഡ് കാർഡ് വിസ. എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് യു.എസ് ഭരണകൂടം ഗോൾഡ് കാർഡ് വിസക്ക് അപേക്ഷ ക്ഷണിച്ചത്. സമ്പന്നരായ ഇന്ത്യക്കാർക്ക് പോലും ഈ വിസ വാങ്ങാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഗോൾഡ് കാർഡ് വിസക്ക് പകരം യു.എസിൽ നിക്ഷേപം നടത്തുന്നവർക്കുള്ള ഇബി-5 വിഭാഗം വിസക്ക് അപേക്ഷ നൽകാനാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദേശം.
അപേക്ഷ മാർഗനിർദ്ദേശങ്ങളിലെ അവ്യക്തതയും സ്ഥിര താമസമോ പൗരത്വമോ ഉറപ്പുനൽകാത്തതുമാണ് അപേക്ഷകരുടെ താൽപര്യം കുറയാൻ കാരണമെന്ന് സിങ്കാനിയ & കമ്പനി പ്രൈവറ്റ് ക്ലയന്റ് തലവൻ കേശവ് സിങ്കാനിയ പറഞ്ഞു.
ഇതുവരെ ഒരു അപേക്ഷ പോലും ലഭിച്ചില്ലെന്നും അപേക്ഷക്ക് താൽപര്യം പ്രകടിപ്പിക്കുന്നവരോട് ഇബി-5 വിസ പരിഗണിക്കാനാണ് നിർദേശം നൽകുകയെന്നും പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകയായ പൂർവി ചോതാനി പറഞ്ഞു. അപേക്ഷ നൽകിയാൽ നിരവധി കാലം കാത്തിരിക്കേണ്ടതിനാലും നിയമപരവും പ്രായോഗികവുമായ അനിശ്ചിതാവസ്ഥതയുള്ളതിനാലും ഈ ഘട്ടത്തിൽ ഇബി-1, ഇബി-2 വിഭാഗം വിസകളും ആകർഷകമല്ലെന്നും അവർ വ്യക്തമാക്കി.
അതിസമ്പന്നരും വ്യവസായ സംരംഭകരും ഗോൾഡ് കാർഡ് വിസയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരിൽനിന്നും തുടർനടപടികളുണ്ടായില്ലെന്ന് യു.എസ് ആസ്ഥാനമായുള്ള വിസലോ നാഷനിലെ മാനേജിങ് അറ്റോർണി ശിൽപ മാലിക് പറഞ്ഞു. ഔദ്യോഗികമായി ഒരു അപേക്ഷയും ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി



