ന്യൂയോർക്ക് : ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953ൽ തന്റെ 25–ാം വയസ്സിൽ കണ്ടെത്തിയതാണു വാട്സനെ ലോകപ്രശസ്തനാക്കിയത്.
ലോങ് ഐലൻഡിലെ ചികിത്സാകേന്ദ്രത്തിൽ വ്യാഴാഴ്ചയായിരുന്നു മരണമെന്നു മകൻ ഡൻകൻ അറിയിച്ചു. ഡിഎൻഎ ഘടന കണ്ടെത്തലിനു കിർക്കിനും മോറിസ് വിൽകിൻസിനുമൊപ്പം വാട്സന് 1962ൽ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു.
ഡിഎൻഎ ഘടനയുടെ കണ്ടെത്തൽ 20–ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ശാസ്ത്രനേട്ടങ്ങളിലൊന്നായാണ് കരുതുന്നത്. ബയോടെക്നോളജി, ജനിതക എൻജിനീയറിങ്, ജീൻ തെറപ്പി, ജനിതക പരിശോധന, ഡിഎൻഎ ഫിംഗർ പ്രിന്റിങ്, ജീൻ എഡിറ്റിങ് തുടങ്ങിയവയുടെ മുന്നേറ്റത്തിനു കണ്ടുപിടിത്തം കാരണമായി. 1928ൽ യുഎസിലെ ഷിക്കാഗോയിലാണു വാട്സന്റെ ജനനം. 22–ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കി. മോളിക്യുലർ ബയോളജിസ്റ്റ്, ജനിതക ഗവേഷകൻ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നീ മേഖലകളിൽ അദ്ദേഹം ശോഭിച്ചു.
ഡിഎൻഎ ഘടന കണ്ടെത്തിയതിനു പുറമേ ഒട്ടേറെ ഗവേഷണങ്ങളിലും അദ്ദേഹം പങ്കാളിയായി. മനുഷ്യ ജനിതകവ്യവസ്ഥയെ സമഗ്രമായി മനസ്സിലാക്കാനും രേഖപ്പെടുത്താനുമുള്ള വൻ ഗവേഷണ ശ്രമമായ ഹ്യുമൻ ജീനോം പദ്ധതിയിൽ അംഗമായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ കാരണം പിന്നീട് അതിൽനിന്നു പടിയിറങ്ങി.



