തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ എന്ന് വി എസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചു. വി എസ് ജോയ് പങ്കുവെച്ച പോസ്റ്റ് ഷാഫി പറമ്പിൽ എം പി റിഷെയർ ചെയ്യുകയും ചെയ്തിരുന്നു. നമ്മൾ ജയിക്കും നിലമ്പൂരിനും കേരളത്തിനും നല്ലത് വരുമെന്ന കുറിപ്പോട് കൂടിയാണ് ഷാഫി പറമ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ വി എസ് ജോയ്‌യെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു. വി എസ് ജോയ് സ്ഥാനാർത്ഥിയായി വരുന്നത് കോൺഗ്രസിൻ്റെ വിജയസാധ്യത കൂട്ടുമെന്നും അൻവർ പറഞ്ഞിരുന്നു. പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അൻവർ പറഞ്ഞിരുന്നു. എന്നാൽ അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി. നേരത്തെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചിരുന്നു. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്.



