തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ഒരു മാസത്തിലേറെയായി ആശാവർക്കർ മാർ നടത്തിയ സമരം പുതിയ തലത്തിലേക്ക്.ഇന്നു മുതൽ ആശമാർ നിരാഹാര സമരം ആരംഭിക്കും. സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.ചർച്ചയിൽ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു.