തിരുവനന്തപുരം: വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയും പരാജയം. ആശ വർക്കർമാർ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ സമരവുമായി മുന്നോട്ടുപോകുകയാണെന്ന് ആശ വർക്കർമാർ തീരുമാനിക്കുകയായിരുന്നു. നാളെ മുതൽ നിരാഹാര സമരം നടത്താനാണ് ആശ വർക്കർമാരുടെ തീരുമാനം.
നേരത്തെ എൻഎച്ച്എം ഡയറക്ടറുമായി ആശ വർക്കർമാർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയമായതോടെയാണ് ആശ വർക്കർമാരുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ലെന്നാണ് ആശ വർക്കേഴ്‌സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. ‘സർക്കാർ കൂടെയുണ്ട്, കേന്ദ്രത്തോട് ചർച്ച ചെയ്യാം, തിരിച്ചു പോകണം’ എന്നാണ് പറയുന്നത്. ഉപദേശം മാത്രമേയുള്ളൂ. സമരം നിർത്തി പോകണം എന്നാണ് പറഞ്ഞതെന്നും മിനി പറഞ്ഞു. സർക്കാർ ചർച്ച നടത്തി എന്ന് വരുത്തി തീർക്കുകയാണ്. പേരിന് ഒരു ചർച്ച നടന്നു. സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മിനി വ്യക്തമാക്കി.
സമരസമിതിയുമായി ഇത് രണ്ടാം തവണയാണ് ചർച്ച നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമരത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ചു. ഓണറേറിയം സംസ്ഥാന സർക്കാരും ഇൻസന്റീവ് കേന്ദ്രവുമാണ് നൽകുന്നത്. പത്ത് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഓണറേറിയം നൽകിയിരുന്നത്. നേരത്തെ നടത്തിയ ചർച്ചയുടെ തുടർച്ചയായി മാനദണ്ഡങ്ങൾ പിൻവലിച്ചു. നല്ല പ്രവർത്തന സാഹചര്യം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആകെ ഇരുപത്തി ആറായിരത്തോളം ആശമാരുണ്ട്. അതിൽ സമരം ചെയ്യുന്നത് നാന്നൂറോളം ആശമാർ മാത്രമാണ്. ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. കേരളത്തിൽ മാത്രമാണ് കൂടുതൽ ജോലി എന്നാണ് പ്രചരണം. ദേശീയ ഗൈഡ്‌ലൈൻ അനുസരിച്ചാണ് കേരത്തിൽ ജോലിയെന്നും മന്ത്രി വ്യക്തമാക്കി.