ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന് ട്രംപ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു.
പരമാവധി സാധ്യതകൾ ആരായുക പെന്റഗണിന്റെ ജോലിയാണെന്നു ഇത് പ്രസിഡന്റ് ഒരു തീരുമാനമെടുത്തുവെന്ന് അർഥമാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഇതിനിടെ യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ പ്രതികരിച്ചോ അതുപോലെ ഈ കാര്യത്തിലും ഞങ്ങൾ അത് വീണ്ടും കാണിക്കും’ ഇറാൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഞങ്ങളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർന്നപ്പോൾ, മേഖലയിലെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും നിർജീവമായി, ഞങ്ങൾ എന്തിനും തയ്യാറാണ്. അതിനാൽ തീവ്രവാദി ട്രംപ് ഇക്കാര്യത്തിൽ ഒരു തെറ്റ് ചെയ്താൽ, നമ്മുടെ നാട്ടിൽ നിന്ന് അവരുടെ സൈനികരുടെ ശവപ്പെട്ടികൾ പോലും നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ അദ്ദേഹത്തിന് ഒരു അത്ഭുതം കാണിക്കും’ ഉദ്യോഗസ്ഥൻ പറഞ്ഞു.



