ന്യൂയോർക്ക് : ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നേരത്തെ ഇറാന്റെ വൈദ്യുത നിലയങ്ങൾക്ക് നേരെ വലിയ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ശക്തമായ തിരിച്ചടിക്കുമെന്ന് ഇറാനും അറിയിച്ചിരുന്നെങ്കിലും മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന പ്രതീക്ഷയാണ് പുതിയ ചർച്ചകളിലൂടെ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.
യുദ്ധത്തിന്റെ പുതിയ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പല രാജ്യങ്ങളിലും എണ്ണവില ഉയരുകയും ഓഹരി വിപണികൾ ഇടിഞ്ഞു വീഴുകയും ചെയ്തു. ടെഹ്റാനിൽ ശക്തമായി ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു.
ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും വീണ്ടും തുറക്കാൻ ഇറാന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഇറാനിലെ ഖാർഗ് ദ്വീപ് കൈവശപ്പെടുത്താനോ ഉപരോധിക്കാനോ യുഎസ് പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇറാന്റെ തീരങ്ങളെയോ ദ്വീപുകളെയോ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കടുത്ത മറുപടിയുണ്ടാകുമെന്നാണ് ഇറാൻ പ്രതിരോധ കൗൺസിൽ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾക്കിടെ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്.
അതേസമയം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ടെഹ്റാനിലുടനീളം വ്യാപകമായ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹോർമുസ് പൂർണ്ണമായും വീണ്ടും തുറക്കണമെന്ന ഡോണൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ഇറാൻ തള്ളിയതിനെ തുടർന്നാണ് രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നത്.



