പി.പി ചെറിയാൻ
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ചാനലിൽ ജെൻ സാക്കിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോർജ്ജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞവരാണെന്ന് കെറി പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണി അടിയന്തര സ്വഭാവമുള്ളതല്ലെന്ന് മുൻ ഭരണകൂടങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ ട്രംപ് ഈ നിലപാടിൽ നിന്ന് മാറി ചിന്തിക്കുകയും ഇറാനെതിരായ ആക്രമണത്തിന് പച്ചക്കൊടി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ നിലവിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.



