വാഷിങ്ടൺ: ഇറാന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ നിന്നും ഇന്ത്യ വൻ തോതിൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യില്ലെന്ന് ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഇന്ത്യ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ചൈനയെ എണ്ണയുമായി ബന്ധപ്പെട്ട് ഒരു കരാറുണ്ടാക്കാൻ ക്ഷണിക്കുകയാണ്. ഇന്ത്യയുമായി അത്തരത്തിലൊരു കരാർ യു.എസ് ഉണ്ടാക്കിയിട്ടുണ്ട്. ഇറാൻ എണ്ണക്ക് പകരം ഇന്ത്യ ഇനി വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് മോദിയുമായി ഇന്നലെ ടെലിഫോണിൽസംസാരിച്ചു. വ്യാപാര ബന്ധം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രനേതാക്കളും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റുമായി സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ഡോണൾഡ് ട്രംപ് രൂക്ഷവിമർശനം ഉയർത്തിയിരുന്നു.



