വാഷിങ്ടൻ: ഇറാൻ സൈന്യത്തിനെ തിരെ രൂക്ഷമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ തയാറാകണമെന്നും അല്ലാത്തപക്ഷം ‘ഉറപ്പായ മരണം’ ആയിരിക്കും ഫലമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിയൻ ജനതയ്ക്ക് വേണ്ടി നിലകൊള്ളാനും രാജ്യം തിരിച്ചുപിടിക്കാനും സൈനികർക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ റെവല്യൂഷണറി ഗാർഡിലെയും പൊലീസിലെയും സൈന്യത്തിലെയും എല്ലാ അംഗങ്ങളോടും ഞാൻ ഒരിക്കൽ കൂടി ആഹ്വാനം ചെയ്യുന്നു, നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക. ഇപ്പോൾ കീഴടങ്ങുന്നവർക്ക് ഞങ്ങൾ പൂർണ്ണമായ സുരക്ഷയും നിയമപരിരക്ഷയും ഉറപ്പുനൽകുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് സമ്പൂർണ്ണ വിനാശമായിരിക്കും. ഇത് ആരും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ട്രംപ് കൂട്ടിച്ചേർത്തു. ഇതിനുപുറമെ, ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് പദവികൾ ഉപേക്ഷിച്ച് ശരിയായ പക്ഷത്ത് ചേരാനും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനിയൻ നാവികസേനയ്ക്കുണ്ടായ വൻ തകർച്ചയുടെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. വിമാനവാഹിനിക്കപ്പലുകളോളം വലിപ്പമുള്ള ഇറാന്റെ ഡ്രോൺ കാരിയർ കപ്പൽ അമേരിക്കൻ സൈന്യം തകർത്തു. കപ്പലിൽ നിന്ന് പുക ഉയരുന്നതിന്റെയും സ്ഫോടനത്തിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ ഇറാന്റെ നാവിക ശക്തി ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



