ദുബായ് : ഇറാനെതിരെ അമേരിക്കൻ ആക്രമണം ഉണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നു ഭീഷണി മുഴക്കി ഇറാൻ. മധ്യപൂർവ മേഖലയിലെ അമേരിക്കൻ താവളങ്ങൾ, സ്വത്തുവകകൾ, മറ്റു സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിനു നൽകിയ കത്തിൽ യുഎന്നിലെ ഇറാൻ സ്ഥാനപതി അമിർ സായിദ് ഇറാവാനി പറഞ്ഞു.
അമേരിക്കൻ നീക്കം മേഖലയിൽ കനത്ത നാശത്തിനു കാരണമാകുമെന്നും രാജ്യാന്തര സമാധാനം നഷ്ടപ്പെടുത്തുമെന്നും ഇറാൻ സ്ഥാനപതി പറഞ്ഞു. പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര പരിഹാരമാണ് ഇറാൻ ആഗ്രഹിക്കുന്നത്. മറിച്ചായാൽ കടുത്ത പ്രത്യാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഗൾഫ് രാജ്യങ്ങളിലും യുഎസ് സൈനിക താവളമുണ്ട്. ഇവ ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖല സംഘർഷ ഭരിതമാകും. മേഖലയുടെ സമാധാന അന്തരീക്ഷം പൂർണമായും തകരും. അതേസമയം, മധ്യപൂർവ മേഖലയിൽ അമേരിക്കൻ സൈനിക നീക്കം ശക്തമായി നടക്കുന്നുണ്ട്. യുദ്ധക്കപ്പലുകളും വിമാനങ്ങളും സജ്ജമായിക്കഴിഞ്ഞു.



