വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ആറുദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22)യെയാണ് കാലിഫോർണിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ബർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് മയോ മോളിക്യുലാർ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് സാകേത്. കർണാടകയിലെ ഗിഡദ കൊനേന ഹള്ളി സ്വദേശി ശ്രീനിവാസയ്യയുടെ മകനാണ്.
ഫെബ്രുവരി ഒൻപതാം തീയതി മുതലാണ് സാകേതിനെ കാണാതായത്.കാമ്പസിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബർക്കിലി ഹിൽസിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്നായിരുന്നു വിവരം. തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർഥിയുടെ പാസ്പോർട്ടും ലാപ്ടോപ്പുമടങ്ങിയ ബാഗ് സമീപത്തെ വീടിനുമുൻപിൽനിന്നും കണ്ടെത്തിയിരുന്നു. മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയ ശേഷമാണ് 22-കാരനായ സാകേത് കാലിഫോർണിയയിലേക്ക് ഉപരിപഠനത്തിന് പോയത്.



