കോന്നി/ പത്തനംതിട്ട : കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 14 കാരന് ക്രൂരമർദ്ദനം ഏറ്റ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും 14 കാരനെയും അനുജനെയും മർദ്ദിക്കാറുണ്ടെന്ന് കൂടൽ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്ന്, 45 കാരനായ പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ളയാൾ അപ്രകാരം ചെയ്യാതിരുന്നതിനു ബാലനീതിനിയമ പ്രകാരവും ദേഹോപദ്രവം ഏൽപ്പിച്ചതിനു ബി എൻ എസ് അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിതാവിന്റെ മർദ്ദനം സഹിക്കവയ്യാതെ അമ്മയുടെ വീട്ടിൽ എത്തിയ കുട്ടിയെ, കഴിഞ്ഞ മാസം 27 രാത്രി 9 ന് ശേഷമാണ്, അവിടെയെത്തി ഇയാൾ ബെൽറ്റ് കൊണ്ടും മരത്തിന്റെ തൊലി കൂട്ടിക്കെട്ടിയും ദേഹമാസകാലം മർദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുട്ടിയുടെ അമ്മ പുറത്തുവിടുകയായിരുന്നു. വീട്ടിൽ എത്തി അമ്മയുമായി വഴക്കിട്ടു ബഹളമുണ്ടാക്കിയപ്പോൾ, കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടി ഉറക്കമുണർന്ന് വഴക്കുണ്ടാക്കല്ലേ എന്ന് അപേക്ഷിച്ചപ്പോൾ,പുറത്തുപോയ ഇയാൾ ബെൽറ്റ് കൊണ്ടുവന്നു തലങ്ങും വിലങ്ങും തല്ലുകയായിരുന്നു.പിന്നീട് പുറത്തിറങ്ങി മരത്തിന്റെ തൊലി കൂട്ടിക്കെട്ടി വീണ്ടും തല്ലി. കയ്യിൽ പിടിച്ച് കട്ടിലിൽ നിന്നും താഴെയിട്ടശേഷം മർദ്ദനം തുടർന്നു.
മിക്ക ദിവസവും രാത്രി വീട്ടിൽ വന്ന് അമ്മയെയും അനുജനെയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു. തുടർന്നാണ് കഴിഞ്ഞമാസം 27ന് അമ്മയുടെ വീട്ടിലേക്ക് മാറിയത്. ഒരിക്കൽ ഇയാളുടെ തല്ലുകൊണ്ട് താഴെ വീണ ഭാര്യ അബോധാവസ്ഥയിലായതിനെ തുടർന്ന് അയൽവാസികൾ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കിയതായും കുട്ടി വെളിപ്പെടുത്തി. വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം നശിപ്പിക്കുകയും,,പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യാറുണ്ടെന്നും, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പോലീസിനോട് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാളെ മുമ്പ് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായപ്പോൾ തന്നെ കൂടൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടലിൽ പതിനാലുകാരന് മർദ്ദനം : പിതാവ് അറസ്റ്റിൽ
RELATED ARTICLES