ഗസ്സ സിറ്റി: ഗസ്സയിൽ രണ്ടാം ഘട്ട സമാധാന ചർച്ചക്കുള്ള വഴിയൊരുങ്ങി. ഈജിപ്ത് ചെങ്കടൽ തീരത്തെ ശറമുശ്ശൈഖിൽ മൂന്ന് നാൾ നീണ്ട ഇസ്രായേൽ-ഹമാസ് ചർച്ചക്കുശേഷം വ്യാഴാഴ്ചയാണ് ഒന്നാം ഘട്ട കരാറിന് അംഗീകാരമായതും വെടിനിർത്തൽ പ്രഖ്യാപിച്ചതും. ഒന്നാംഘട്ട കരാറിലെ മറ്റു വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും പലകാര്യങ്ങളിലും ഇതിനകം തന്നെ സമവായമായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ശറമുശ്ശൈഖിൽ നടക്കുന്ന അന്താരാഷ്ട്ര ഗസ്സ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന് പുറമെ ഇറ്റാലിയുടെയും സ്പെയിനിന്റെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചേകാടിക്കെത്തുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ട്രംപ് അടുത്ത ദിവസം ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
ഹമാസ് തടവിലാക്കിയ ഇസ്രായേൽ പൗരന്മാരെ തിങ്കളാഴ്ച മോചിപ്പിക്കും. തൊട്ടടുത്ത ദിവസം, ഇസ്രായേൽ തടവറയിലുള്ള ഹമാസിന്റെയും ഫതഹിന്റെയും നേതാക്കളടക്കം 250 പേരും മോചിതരാകും.



