തായ്‌ലൻഡിന്റെ ഒപാൽ സുഷാത ചുവാങ്ശ്രീ ലോക സുന്ദരി. എത്യോപയുടെ ഹാസെറ്റ് ദേറെജെയാണ് ഫസ്റ്റ് റണർഅപ്പ്. പോളണ്ടിന്റെ മയ ക്ലയിഡ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിൽ നിന്നുള്ള മത്സരാർഥി നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ എത്താൻ ആയില്ല. ഹൈദരാബാദിൽ വച്ചായിരുന്നു മിസ്സ് വേൾഡ് മത്സരം.
ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപത് പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്.
2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അവസാനം വരെ എത്തിയ 4 പേരിൽ നിന്നാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. നന്ദിനി ഗുപ്ത അവസാന ഇരുപതിൽ ഇടംപിടിച്ചിരുന്നു. മിസ് വേൾഡായി ഇന്ത്യയിൽ നിന്ന് മാനുഷി ചില്ലർ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വർഷം മുൻപാണ്. ഇന്ത്യയിൽ നിന്ന് മിസ്സ് വേൾഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല.



