ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശ താത്പര്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായി തുർക്കി, അസർബൈജാൻ രാഷ്ട്രങ്ങൾക്കു നേരെ ഇന്ത്യ ഉപരോധം കടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താന് സഹായം നൽകിയതാണ് നടപടിക്കുള്ള കാരണം.
സർവകലാശാലകൾ ഉൾപ്പെടെ തുർക്കിയുമായുള്ള കരാറുകൾ പിൻവലിക്കുന്ന നടപടികൾ തുടരുന്നുതിനിടെ വെള്ളിയാഴ്ച ദേശ വികാരം മാനിച്ച് ഇന്ത്യൻ വ്യാപാരികൾ തുർക്കിയെയും അസർബൈജാനെയും പൂർണമായി ബോയ്കോട്ട് ചെയ്തു. 234 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഡൽഹിയിൽ ഒത്തുകൂടിയാണ് സംയുക്തമായ തീരുമാനം എടുത്തത്.
ഈസി മൈ ട്രിപ്പ്, ഇക്സിഗോ ട്രാവൽ കമ്പനികൾ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ യാത്രികരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ജെ.എൻ.യു, അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റി എന്നിവർ തുർക്കി സർവകലാശാലയുമായുള്ള അക്കാഡമിക് കരാറുകൾ നിർത്തിവെച്ചു.
പുനെയിൽ നിന്നുള്ള വ്യാപാരികൾ തുർക്കിയിൽ നിന്ന് ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചു. പകരം ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഇറാൻ, തുടങ്ങിയ ഇന്ത്യയിലെ തന്നെ കർഷകരിൽ നിന്ന് ആപ്പിൾ വാങ്ങാനാണ് തീരുമാനം. ഉദയ്പൂരിലെ മാർബിൾ നിർമാതാക്കളും തുർക്കിയിൽ നിന്ന് മാർബിൾ ഇറക്കുമതി ചെയ്യുന്നത് തടയാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കാൻപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരികൾ തങ്ങളുടെ 80 ശതമാനം ഓർഡറുകളും റദ്ദാക്കിയെന്നും വിവരങ്ങൾ പുറത്ത് വരുന്നു.
മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇൻറർ നാക്ഷണൽ ടെർമിനലിൻറെയും അഹമദാബാദ് സർദാർ വല്ലഭായ് പട്ടേൽ ഇന്റർ നാഷണൽ ടെർമിനലിന്റെയും ഗ്രൗണ്ട് ഹാൻഡിലിങ് മേഖലയിൽ പങ്കാളിത്തമുണ്ടായിരുന്ന തുർക്കിഷ് കമ്പിനിയായ സെലിബിയെ അദാനി എയർപോർട്ട് നീക്കി എന്നതാണ് മറ്റൊരു വാർത്ത.
ഇവയ്ക്കുപുറമേ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ മിന്ത്ര, അജിയോ എന്നിവയും തുർക്കിഷ് നിർമിത ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തി. നിലവിലെ ബോയ്കോട്ടിൻറെ പരിണിത ഫലങ്ങൾ തുർക്കിയെയോ അസർബൈജാനെയോ മാത്രമല്ല ബാധിക്കുന്നതെന്നുള്ളതാണ് യാഥാർഥ്യം. തുർക്കി ആപ്പിളിൻറെയും മാർബിളിന്റെയും പ്രധാനപ്പെട്ട ഇറക്കുമതിക്കാരാണ് ഇന്ത്യ. നിലവിലെ ഉപരോധം കാരണം തുർക്കിക്ക് പകരം മാർക്കറ്റ് കണ്ടെത്തേണ്ടതായി വരും.
ഒ.ഇ.സി റിപ്പോർട്ട് പ്രകാരം 2023ൽ ഏകദേശം 92.8 മില്യൺ ഡോളറിൻറെ ആപ്പിളാണ് ഇന്ത്യ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഐ.എൻ.എസ്.ഇ.എ.ഡി ബിസിനസ് സ്കൂളിലെ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പുഷാൻ ദത്ത് നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് 0.64 ശതമാനം കയറ്റുമതി മാത്രമേ നടക്കുന്നുള്ളൂ. എന്നാൽ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 3 ശതമാനമാണ്. അതുപോലെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം 0.5 ശതമാനം മാത്രമേ വരൂ. അപ്പോൾ ബോയ്കോട്ട് തുർക്കി സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതം ഉണ്ടാക്കിയേക്കില്ലെന്ന് അദ്ദേഹം പറയുന്നു.



