Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിമിഷ പ്രിയയുടെ മോചനം ചർച്ച ചെയ്യാൻ യമനിൽ സുപ്രധാന യോഗം ചേരുന്നു

നിമിഷ പ്രിയയുടെ മോചനം ചർച്ച ചെയ്യാൻ യമനിൽ സുപ്രധാന യോഗം ചേരുന്നു

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ച ചെയ്യാൻ യമനിൽ സുപ്രധാനമായ യോഗം ചേരുന്നു. പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. യമൻ ഭരണകൂടത്തിന്‍റെ പ്രതിനിധി, കോടതിയിലെ സുപ്രിം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്.

അതേസമയം, യമനുമായി ഇന്ത്യക്ക്‌ നയതന്ത്രബന്ധമോ സ്ഥാനപതികാര്യാലയമോ ഇല്ല. അതിനാൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് സർക്കാർ മുൻപ് ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയിൽ ബാക്കി വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകിയാൽ ഏതു നിമിഷവും പണം നൽകുമെന്നും ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി പറഞ്ഞു.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയാണ്. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പിന്നീട് വഴിമുട്ടുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments