ഓട്ടവ : മിഡിൽ ഈസ്റ്റിൽ സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ, 10 രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ (ജിഎസി) നിർദ്ദേശിച്ചു. നിലവിൽ എൺപത്തിയ്യായിരത്തിലധികം കനേഡിയൻ പൗരന്മാരും സ്ഥിര താമസക്കാരും ഈ മേഖലയിൽ താമസിക്കുന്നതായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഏജൻസി പറയുന്നു. ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ഖത്തർ, സിറിയ, യുഎഇ, യെമൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം. കൂടാതെ ജോർദാൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച രാവിലെ വരെ, ഇറാനിൽ 2,932 കനേഡിയൻ പൗരന്മാരുണ്ട്. ഇസ്രയേലിൽ 6,006 പേരുമുണ്ടെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു. ഇസ്രയേൽ-യുഎസ്-ഇറാൻ സംഘർഷത്തിൽ കനേഡിയൻ പൗരന്മാർക്ക് പരുക്കേറ്റതായോ കൊല്ലപ്പെട്ടതായോ ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും ഏജൻസി പറയുന്നു. കൂടുതൽ നിർദ്ദേശങ്ങൾക്കും അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ കനേഡിയൻ പൗരന്മാർ ഗ്ലോബൽ അഫയേഴ്‌സ് കാനഡയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.



