ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു മാർക്കറ്റിൽ തിങ്കളാഴ്ച ഒരു തോക്കുധാരി അഞ്ച് പേരെ കൊലപ്പെടുത്തി സ്വയം വെടിവെച്ചു മരിച്ചു. കൊല്ലപ്പെട്ടരിൽ അധികവും സെക്യൂരിറ്റി ജീവനക്കാരായിരുന്നു എന്ന് തായ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തോക്കുധാരി ആദ്യം മൂന്ന് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം വ്യക്തിപരമായ വഴക്കുണ്ടായ നാലാമത്തെ ജീവനക്കാരനെ കൊലപ്പെടുത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് ബ്യൂറോയുടെ കമാൻഡർ-ഇൻ-ചീഫ് സിയാം ബൺസം പറഞ്ഞു.
പൊലീസ് പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിൽ വെളുത്ത തൊപ്പിയും ഒരു ബാക്ക്‌പാക്കും ധരിച്ച ഒരു പ്രതി ഓർ ടോർ കോർ മാർക്കറ്റിലെ ഒരു പാർക്കിംഗ് സ്ഥലത്തിലൂടെ നടക്കുന്നത് കാണാം. തോക്കുധാരി തായ്ലൻഡ് സ്വദേശിയാണെന്നും മാർക്കറ്റിലെ സുരക്ഷാ ജീവനക്കാരുമായി അയാൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നെന്നും പൊലീസ് ലെഫ്റ്റനന്റ് സിയാം ബൂൺസം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ സാധാരണമല്ലെങ്കിലും സമീപ വർഷങ്ങളിൽ രാജ്യത്ത് നിരവധി മാരകമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023-ൽ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളിൽ 14 വയസുള്ള ഒരു ആൺകുട്ടി നടത്തിയ വെടിവെപ്പിൽ രണ്ട് പേരെ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.



