തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കുറ്റപത്രം. എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്‌ഐഒക്ക് അനുമതി നൽകിയത്. സിഎംആർഎൽ എക്‌സാലോജിക്ക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. എസ്എഫ്‌ഐഒയുടെ ചാർജ് ഷീറ്റിൽ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വീണയ്ക്കും എക്‌സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആർഎല്ലിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറ്ര്രകർമാർ. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ ടി. ക്കും, ശശിധരൻ കർത്തയ്ക്കും എക്‌സലോജിക്കിനും സിഎംആർഎല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
പ്രോസിക്യൂഷൻ അപേക്ഷ കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികൾ തുടങ്ങാം. വീണ ഉൾപ്പെടെ ഉള്ളവർക്ക് സമൻസ് അയക്കും. ശശിധരൻ കർത്തയ്ക്കും സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആറെല്ലിൽ നടന്നെന്നാണ് കണ്ടെത്തൽ. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയാറാക്കിയായിരുന്നു വെട്ടിപ്പ്. നിപുണ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡും പിന്നെ ആർഒസിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോൾ എസ്എഫ്‌ഐഒ അന്വേഷണത്തിലും തെളിയുന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ ഇനി നേരിടേണ്ടിവരുമെന്നതാണ് ഇനി നിർണ്ണായകം.