വാഷിങ്ടൺ: വിസയില്ലാതെ അമേരിക്കയിൽ പ്രവേശിക്കാൻ യോഗ്യതയുള്ള സന്ദർശകർ ഉടൻ തന്നെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അവരുടെ സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ടുകൾ, കുടുംബ പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടി വന്നേക്കാം. ഫെഡറൽ രജിസ്റ്ററിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പ് അനുസരിച്ച് വിസ ഒഴിവാക്കൽ നടപ്പിലാക്കിയ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് അഞ്ച് വർഷം വരെയുള്ള സോഷ്യൽ മീഡിയ ഡാറ്റ ശേഖരിക്കാൻ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) നിർദേശിക്കുന്നു.
യു.കെ, ജർമനി, ഖത്തർ, ഗ്രീസ്, മാൾട്ട, ന്യൂസിലാൻഡ്, ആസ്‌ട്രേലിയ, ജപ്പാൻ, ഇസ്രായേൽ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ 42 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇത് ബാധകമാകുക. ടൂറിസത്തിനോ ബിസിനസ്സിനോ വേണ്ടി 90 ദിവസം വരെ യു.എസിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ വേവർ പ്രോഗ്രാമിന് കീഴിലുള്ള ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ)ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇത് ബാധകമാകും എന്നാണ് വിവരം.
നിലവിൽ ഇ.എസ്.ടി.എ അപേക്ഷകരെ സാധാരണ വിസ അപേക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഒരു യു.എസ് എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടുള്ള അഭിമുഖം ആവശ്യമില്ലാതെ തന്നെ യാത്ര അനുമതി നൽകുകയും ചെയ്യുന്നു. നിലവിൽ, ഇ.എസ്.ടി.എ അപേക്ഷകർ അവരുടെ മാതാപിതാക്കളുടെ പേരുകൾ, നിലവിലെ ഇമെയിൽ വിലാസം, മുൻകാല ക്രിമിനൽ റെക്കോർഡിന്റെ വിശദാംശങ്ങൾ എന്നിവ പോലുള്ള കൂടുതൽ പരിമിതമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.
യാത്രക്കാരോട് അവരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ഒരു ചോദ്യം 2016ൽ ഇ.എസ്.ടി.എ അപേക്ഷയിൽ ആദ്യമായി ചേർത്തിരുന്നു. എന്നാൽ അത് ഓപ്ഷണലായി തുടരുകയാണ്. ഇപ്പോൾ കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ച ടെലിഫോൺ നമ്പറുകളും കഴിഞ്ഞ 10 വർഷമായി ഉപയോഗിച്ച ഇമെയിൽ വിലാസങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ വ്യക്തിഗത വിവരങ്ങൾ സന്ദർശകരിൽ നിന്ന് അഭ്യർഥിക്കാൻ സി.ബി.പി പദ്ധതിയിടുന്നതായും പുതിയ അറിയിപ്പിൽ പറയുന്നു.
വിരലടയാളങ്ങൾ, ഡി.എൻ.എ, ഐറിസ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഇതിൽ ഉൾപ്പെടും. സന്ദർശകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഭരണകൂടം എന്താണ് അന്വേഷിക്കുന്നതെന്നോ കൂടുതൽ വിവരങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്നോ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ, ദേശീയ സുരക്ഷ ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ യു.എസിലേക്ക് വരുന്ന ആളുകളെ കൂടുതൽ സ്‌ക്രീനിങ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പാലിക്കുന്നുണ്ടെന്ന് സി.ബി.പി പറഞ്ഞു.



