ജയ്പൂർ: രാജസ്ഥാനിൽ ഇനി നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷകൾ. ഇതിനായുള്ള നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ലഭിക്കും. ദളിത്, ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്.നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2025 എന്ന പേരിൽ ഫെബ്രുവരിയിൽ ഈ നിയമം സഭയിൽ കൊണ്ടുവന്നിരുന്നെങ്കിലും അതൊരു ചർച്ചയിലേക്ക് നീണ്ടിരുന്നില്ല.
തുടർന്ന്, ആ നിയമം പിൻവിലിച്ചാണ് കടുത്ത വ്യവസ്ഥകളോട് കൂടിയുള്ള ഈ നിയമം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരാൾ അയാളുടെ പൂർവ്വികരുടെ മതത്തിലേക്ക് (ഘർ വാപസി) തിരികെ പോകുന്നതിനെ നിർബന്ധിത മതപരിവർത്തനമായി കാണാൻ കഴിയാത്തതിനാൽ തിരിച്ചു പോകുന്നതിൽ ശിക്ഷയില്ല എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.



