വാഷിങ്ടൻ: ലോകാരോഗ്യസംഘടനയിൽനിന്ന് ഔദ്യോഗികമായി പിൻവാങ്ങി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ഒരു വർഷം മുൻപ് ആരംഭിച്ച നടപടികളാണ് ഇപ്പോൾ പൂർത്തിയായത്. പിന്‍വാങ്ങുന്നതിന് ഒരുവർഷം മുൻപ് അതത് രാജ്യം നോട്ടിസ് നൽകണമെന്നാണു നിയമം. അതേസമയം യുഎസ് 270 മില്യൻ ഡോളറിലധികം കുടിശ്ശിക നൽകാനുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് ഡിപ്പാർട്ട്മെന്റും (എച്ച്‌എച്ച്‌എസ്) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും യുഎസിന്റെ പിന്മാറ്റം സ്ഥിരീകരിച്ചു. പ്രധാന ദൗത്യത്തിൽ നിന്ന് ലോകാരോഗ്യ സംഘനടന വ്യതിചലിച്ചെന്നും പരിഷ്കരണം, ഉത്തരവാദിത്തം, സുതാര്യത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും എച്ച്‌എച്ച്‌എസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കോവിഡ് 19 വൈറസ് ബാധ കൈകാര്യം ചെയ്ത കാര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ചയുണ്ടായെന്നായിരുന്നു യുഎസ് നിലാപട്. കോവിഡിനെതിരെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും പല കാര്യങ്ങളിലും യുഎസിന്റെ താൽപര്യങ്ങൾക്ക് എതിരായി ലോകാരോഗ്യ സംഘടന പ്രവർത്തിച്ചെന്നും യുഎസ് ആരോപിച്ചു. ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ ഫണ്ട് യുഎസ് കൈമാറിയെന്നും എന്നാൽ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി ഒരു അമേരിക്കക്കാരനും സേവനം ചെയ്യാൻ അവസരം കിട്ടിയില്ലെന്നും യുഎസ് ആരോപിച്ചു.



