ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിരവധി വിമാനങ്ങള്‍ ഇതിനകം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ളൈറ്റ് റാഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സബ്‌സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150-ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കാര്യമായ തടസ്സങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധത്തില്‍ തടസ്സം നേരിടുന്നു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും.’- വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.
സാഹചര്യം പരിഹരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.