കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. ഷൈൻ സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ഷൈൻ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ നടൻ തയ്യാറായില്ല.
ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഷൈൻ ഹോട്ടലിൽ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറിൽ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ പൊലീസിന് നൽകിയ മൊഴി.



