ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുകയാണിപ്പോൾ എന്ന് പറഞ്ഞ് കൊണ്ടാണ് സുധാകരൻ വിമർശനം ആരംഭിച്ചത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്’- കെ.സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം.
ആലപ്പുഴയിലെ സ്ഥാപനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. ടി.വി.തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയിൽ വല്ല വ്യവസായവും വന്നോ? എന്നും സുധാകരൻ ചോദിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന സുധാകരനാണ് രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്.ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എം.ബി.എ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്നും സുധാകരൻ പറഞ്ഞു.
‘ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ. എം.എൽ.എയുടെ മകന്റെ കാര്യത്തിൽ ഞാൻ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാർത്ത വന്നു. എം.എൽ.എയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ. അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണെന്നും എന്നും സുധാകരൻ പറഞ്ഞു.ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്നു മാത്രം പറഞ്ഞു നടന്നിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോർജ് അഞ്ച് വർഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുൻപും ആരോഗ്യവകുപ്പ് ഇവിടെയുണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.