ടെൽ അവീവ്: യെമനിലെ ഹൂതി വിമതരും ഇസ്രയേലിന് നേരെ ആക്രമണവുമായി രംഗത്ത് വന്നതോടെ സൂയസ് കനാൽ അടയ്ക്കുമെന്ന് ഭയവുമായി വിദഗ്ധർ. ആക്രമണം വിജയകരമായി തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചെങ്കിലും ഈ നീക്കം മേഖലയിലെ ഹൂതി വിമതർ കപ്പലുകൾക്കെതിരെ നടത്താൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. ഇറാനുമായി ചേർന്ന് ഹൂതി വിമതർ ആക്രമണം നടത്തുന്നതിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഹൂതി വിമതർ സൂയസ് കനാൽ അടയ്ക്കുന്നതിന് ലക്ഷ്യമിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ
സൂയസ് കനാലിലേക്കോ കനാലിലേക്കോ നയിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിലെ കപ്പലുകളിലോ ഹൂതി വിമതർ ലക്ഷ്യം വച്ചിരിക്കുമെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ മീഡിയ സ്റ്റഡീസ് പ്രഫസർ മുഹമ്മദ് എൽ മസ്രി പറഞ്ഞു. ഇത്തരം നീക്കം നടന്നാൽ ഹോർമുസ് കടലിടുക്കിന് പുറമേ രണ്ടാമത്തെ പ്രധാന കപ്പൽ റൂട്ട് അടച്ചുപൂട്ടുന്നതിന് കാരണമാകും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, ഇറാൻ ഭരണകൂടത്തിനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വിമതർക്ക് ഇറാനുവേണ്ടി യുദ്ധത്തിൽ ചേരാമെന്ന് ഹൂതികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സാരി വെള്ളിയാഴ്ച പറഞ്ഞു.



